ലോക്ഡൗണ്‍ രണ്ടാം ദിവസം: പരിശോധന കർശനം, പൊലീസ് പാസ് നൽകിത്തുടങ്ങി

By Web TeamFirst Published May 9, 2021, 7:27 AM IST
Highlights

ലോക്ക്ഡൗണിൽ അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതത് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്.

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്  ആരംഭിച്ച ലോക്ഡൌൺ രണ്ടാം ദിവസത്തിലേക്ക്. അടച്ചുപൂട്ടലിനോട് ജനങ്ങൾ സഹകരികുന്ന കാഴ്ചയായിരുന്നു ആദ്യ ദിവസം കണ്ടത്. ഇടറോഡുകളിൽ ഉൾപ്പടെ ഇന്നും പൊലീസ് പരിശോധന കർശനമാണ്. ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. 

ലോക്ക്ഡൗണിൽ അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതത് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്.

pass.besafe.kerala.gov.in എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. തൊഴിൽ വകുപ്പിനെ കൂടി അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പാസ് ആർക്കൊക്കെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

അവശ്യ സര്‍വീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയൽ കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് പാസിനായി അപേക്ഷിക്കാം. വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍,കൂലിപ്പണിക്കാര്‍, ഹോംനഴ്സുമാര്‍എന്നിങ്ങനെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ക്കും പാസ് ആവശ്യമാണ്. ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകള്‍ക്കും ഇ-പാസ് വേണം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനു മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ അത്യാവശ്യങ്ങൾക്കേ അന്തർ ജില്ലാ യാത്ര അനുവദിക്കൂ. 

വെബ്‌സൈറ്റില്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കി പാസിന് അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പാസിന്റെ നിലവിലെ അവസ്ഥ അറിയാനും സംവിധാനം ഉണ്ട്. മൊബൈല്‍ നമ്പരും ജനന തീയതിയും സൈറ്റിൽ അടിച്ചുനല്‍കിയാല്‍ ഈ വിവരം ലഭിക്കും. പാസ് ഡൌൺ‍ലോഡ് ചെയ്ത് പരിശോധനക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലില്‍ കാണിക്കാം.

ഇനി ആർക്കൊക്കെ പാസ് വേണ്ട എന്ന് കൂടി നോക്കാം.

ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യ സേവന വിഭാഗത്തിലുള്ളവര്‍, വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിനു തൊട്ടടുത്തുള്ള കടകളില്‍ പോകുന്നവര്‍ എന്നിവർക്ക് പാസ് വേണ്ട, പക്ഷേ ഇവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ഇതിന്റെ മാതൃക ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. 

click me!