
തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിംഗ് സംവിധാനം തുടങ്ങിയ ഘടകങ്ങൾ അംഗീകാരം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിച്ചും സർവകലാശാലകളിലും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും സംസ്ഥാന സർക്കാർ നാടിന്റെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ കടന്നുവന്നിട്ടുണ്ട്. ഇപ്പോൾ ലഭിച്ച അംഗീകാരം നിക്ഷേപ സൗഹൃദ കേരളം സംരംഭകരുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് ഊർജം പകരുന്ന മറ്റൊരു നേട്ടം കൂടി കൈവരിക്കാൻ കേരളത്തിന് സാധിച്ചിരിക്കുന്നു. സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്‍റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam