
തിരുവനന്തപുരം: ഗിഗ് തൊഴിലാളികള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിന് തെലങ്കാന മോഡലില്‍ പദ്ധതി കൊണ്ടുവരുമെന്ന് യുഡിഎഫ് വാഗ്ദാനം. ഗിഗ് തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം
നല്‍കുന്നതിന് തെലങ്കാന സര്‍ക്കാര്‍ 2026 ല്‍ കൊണ്ടുവന്ന ബില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ തെലങ്കാന മോഡലില്‍ കേരളത്തിലെ ഗിഗ് തൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.
സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍, ഓല, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, മീഷോ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഏറെയും ഗിഗ് തൊഴിലാളികള്‍ ഉള്ളത്. കേരളത്തിലും തെലങ്കാന മോഡല്‍ ബില്‍ നിലവില്‍ വന്നാല്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് സാമൂഹിക സുരക്ഷ ലഭിക്കും.
ഗിഗ് തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, സാമൂഹിക സുരക്ഷ, ക്ഷേമ ബില്‍ 2026 ആണ് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയത്. അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം, സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയാണ് ബില്ലില്‍ ഉള്ളത്.
നിലവില്‍ ഗിഗ് തൊഴിലാളികള്‍ക്ക് സ്ഥിരമായ ശമ്പളം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ശമ്പളത്തോടുകൂടിയുള്ള അവധി തുടങ്ങിയവയൊന്നുമില്ല. ജോലി ഇല്ലെങ്കില്‍ വരുമാനമില്ല എന്ന സ്ഥിതിയാണ്. അപകടം സംഭവിച്ചാല്‍ ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കുന്നില്ല. ഇത് വരെ തൊഴില്‍ സുരക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഗിഗ് തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയടക്കം ഉറപ്പാക്കുന്നതാണ് തെലങ്കാന സര്‍ക്കാര്‍ പാസാക്കിയ ബില്‍.
ബില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗിഗ് തൊഴിലാളികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഓരോ തൊഴിലാളിക്കും യൂണിക് ഐഡി, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തല്‍, ക്ഷേമപദ്ധതികളുമായി നേരിട്ട് ബന്ധിപ്പിക്കല്‍ എന്നിവ നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഗിഗ് തൊഴിലാളികള്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരാകുകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam