
കോട്ടയം: പാകിസ്താനില്‍ നിന്ന് ഭാര്യയുടെ നാട് കാണാനെത്തിയ തൈമൂര്‍ താരിഖാണ് ഇപ്പോള്‍ കോട്ടയം പുതുപ്പളളിയിലെ താരം. തന്‍റെ പിതാവിന്‍റെ സ്മാരകമായി പുതുപ്പളളിയില്‍ പണിത വീട് കാണാനും ഭാര്യയുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം സമയം ചെലവിടാനുമെത്തിയ തൈമൂര്‍ വലിയ സന്തോഷത്തിലാണ്.
പാകിസ്താനില്‍ നിന്ന് വന്ന അയല്‍വക്കക്കാരന് കരിക്ക് വെട്ടിക്കൊടുക്കുന്ന പുതുപ്പളളിയിലെ കുഞ്ഞവറാച്ചന്‍ ചേട്ടന്‍. 'നാരിയല്‍ കാ പാനി സൂപ്പറാ അടിപൊളി'യെന്നും 'കേരളം ബഹുത് അച്ഛാ'യെന്നും തൈമൂര്‍ താരിഖ്. പുതുപ്പളളിക്കാരുടെ സ്നേഹത്തണലിലാണിപ്പോള്‍ തൈമൂര്‍ താരിഖ് എന്ന പാകിസ്താന്‍കാരന്‍.
അഞ്ച് വര്‍ഷം മുമ്പാണ് ദുബൈയില്‍ വച്ച് പുതുപ്പളളിക്കാരി ശ്രീജയെ തൈമൂര്‍ വിവാഹം കഴിച്ചത്. ആദ്യമായാണ് ഭാര്യയുടെ ഗ്രാമത്തില്‍ എത്തുന്നത്. നാട്ടില്‍ വന്നതില്‍ സന്തോഷമെന്ന് ശ്രീജ പറഞ്ഞു.
രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ പ്രശ്നങ്ങളൊന്നും ഇരുവര്‍ക്കുമിടയിലെ സ്നേഹത്തിന് തടസമല്ല. പാകിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുവെന്ന് തൈമൂര്‍ പറഞ്ഞു. രാഷ്ട്രങ്ങള്‍ക്കിടയിലെ വിഭജനത്തിന്‍റെ മുറിവുകളെ മനുഷ്യർക്കിടയിലെ സ്നേഹം കൊണ്ട് മറികടക്കാമെന്നാണ് പാക്കിസ്താന്‍കാരനായ തൈമൂറും പുതുപ്പള്ളിക്കാരിയായ ശ്രീജയും പറയുന്നത്.