
തൃശൂർ: കേരളീയത്തിലെ ആദിമം പ്രദർശനത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍. വിമർശകർ ദയവായി പ്രദർശനം വന്ന് കാണണം. ഊര് മൂപ്പന്മാരുമായി ചർച്ച ചെയ്താണ് പ്രദർശനം ഒരുക്കിയത്. അവിടെ ഒരുക്കിരിക്കുന്നത് കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങൾ ഏറ്റ് പിടിച്ച് വിമർശിക്കരുത് എന്നും ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒഎസ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഫേയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ രംഗത്തെത്തിയത്. പിഴവ് എന്തെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറെന്നും പ്രദർശനം കാണാതെയും കാര്യമറിയാതെയും വിമർശിക്കരുതെന്നും ഒഎസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയത്. ആദിവാസികളെ പ്രദര്‍ശന വസ്തു ആക്കരുത് എന്ന് തന്നെയാണ് ഫോക്ക്ലോര്‍ അക്കാദമിയുടെയും അഭിപ്രായം. അവരുടെ ചരിത്രം ബോധ്യപ്പെടുത്താനും പണ്ട് ജീവിച്ചിരുന്ന സാഹചര്യം പരിചയപ്പെടുത്താനുമാണ് ഇത്തരമൊരു പരിപാടി നടത്തിയത്. തെറ്റ് ചൂണ്ടികാണിച്ചാല്‍ തിരുത്തും. ആരെങ്കിലും ഫോട്ടോയെടുത്ത് തെറ്റായ രീയില്‍ പ്രചരിപ്പിക്കുന്നത് കണ്ട് വിമര്‍ശനം ഉന്നയിക്കരുത്. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
പഴയ കാര്യങ്ങൾ കാണിക്കുകയായിരുന്നു ഫോക് ലോർ അക്കാദമി. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam