
കോഴിക്കോട്:വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ. മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെയാണ് തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത് . ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് അറസ്റ്റ് . ഇയാളെ പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. കെ.കെ. ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. കെ കെ ശൈലജയ്ക്കെതിരായ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വടകരയിൽ എൽജിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കേസിലാണിപ്പോള്‍ ഒരാളെ കൂടി തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ മാത്രം രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ മട്ടന്നൂർ, വടകര എന്നിവടങ്ങളിലും സൽമാൻ വാളൂരിന് എതിരെ പേരാമ്പ്രയിലുമാണ് കേസെടുത്തത്. ഇരുവരും ലീഗ് പ്രവർത്തകരാണ്. വടകരയിലെ ഇടതു സ്ഥാനാർഥി കെ കെ ശൈലജ നൽകിയ പരാതിയിലാണ് കേസുകളെടുത്തത്. പരാതിക്കാരിയുടെ മാനം ഇകഴ്ത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam