
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം.
കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെഎം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിരുന്നു. വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുമെന്ന് കെഎം ഷാജി വ്യക്തമാക്കി.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോഴക്കേസിനെ അത് ബാധിക്കുമെന്നാണ് കോടതിയില്‍ വിജിലന്‍സ് ഉയര്‍ത്തിയ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam