
കൊച്ചി: ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. കൊച്ചി മേയർ സ്ഥാനം ദീപ്തിക്ക് നിഷേധിച്ചതിന് പിന്നാലെയാണ് ദീപ്തിക്ക് പിന്തുണയുമായി മാത്യു കുഴല്‍നാടൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല എന്നുമാണ് ഫെയ്സ് ബുക്കില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ് പ്രതികരിച്ചിട്ടുണ്ട്. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്‍റിനോട് അറിയിച്ചിട്ടുണ്ടെന്നും രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാനം നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? കൗൺസിലർമാരുടെ പിന്തുണയിൽ നിലവിൽ പുറത്തുവന്ന കണക്ക് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. പ്രഖ്യാപനത്തിന് മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു എന്നും ദീപ്തി പറഞ്ഞു.
എന്നാല്‍ മേയർ സ്ഥാനത്തു നിന്ന് ദീപ്തി മേരി വർഗീസിനെ വെട്ടിയിരിക്കുകയാണ് എ , ഐ ഗ്രൂപ്പുകൾ. ഐ ഗ്രൂപ്പിലെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാൻ നേതാക്കൾക്കിടയിൽ ധാരണയായി. കെ പി സി സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടപടികളെന്ന പരാതിയാണ് ദീപ്തി അനുകൂലികൾ ഉന്നയിക്കുന്നത്. കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടാനുള്ള ഡിസിസി തീരുമാനമാണ് ദീപ്തി മേരി വർഗീസിൻ്റെ വഴിയടച്ചത്. രഹസ്യ വോട്ടിംഗ് വേണമെന്ന് ദീപ്തി അനുകൂലികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എ ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് പ്രസൻ്റേഷനും ഐ ഗ്രൂപ്പ് നേതാവ് എൻ.വേണുഗോപാലും പ്രതിപക്ഷ നേതാവിൻ്റെ വിശ്വസ്തനായ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും കൗൺസിലർമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെ ദീപ്തിയോട് താൽപര്യമുണ്ടായിരുന്ന കൗൺസിലർമാർ പോലും ഗ്രൂപ്പ് താൽപര്യത്തിലൂന്നി നിലപാട് പറയാൻ നിർബന്ധിതരായി. 20 കൗൺസിലർമാർ ഷൈനി മാത്യുവിനെയും 17 പേർ വി കെ മിനിമോളെയും പിന്താങ്ങി. ദീപ്തിക്ക് കിട്ടിയത് 4 പേരുടെ മാത്രം പിന്തുണയാണ്.
സംഘടനയിൽ ഉന്നത സ്ഥാനം വഹിക്കുന്നവർക്ക് മേയർ സ്ഥാനത്തേക്ക് കൂടുതൽ പരിഗണന നൽകണമെന്ന കെപിസിസി സർക്കുലർ മറികടക്കാൻ കൗൺസിലർമാരുടെ തലയെണ്ണിയുള്ള നീക്കം എ ഐ ഗ്രൂപ്പുകൾ ആയുധമാക്കി. ഇതോടെ ദീപ്തിയുടെ വഴി അടയുകയായിരുന്നു. കൗൺസിലർമാർക്കിടയിൽ കൂടുതൽ പിന്തുണ ഷൈനി മാത്യുവിന് ആണെങ്കിലും ലത്തീൻ സഭയുടെ നോമിനിയായ ഷൈനിക്ക് ഇപ്പോൾ മേയർ സ്ഥാനം നൽകിയാൽ സഭയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന വിമർശനം നേരിടേണ്ടിവരുമെന്ന് കരുതിയാണ് വി കെ മിനിമോൾക്ക് ആദ്യ ടേം നൽകാൻ തീരുമാനിച്ചത്. മിനിമോൾക്കൊപ്പം എ ഗ്രൂപ്പിലെ യുവ നേതാവ് ദീപക് ജോയി ഡെപ്യൂട്ടി മേയറാകും. രണ്ടര വർഷത്തിനു ശേഷം ഷൈനി മാത്യു മേയറാകുമ്പോൾ ഐ ഗ്രൂപ്പിലെ മുതിർന്ന നേതാവ് കെവിപി കൃഷ്ണകുമാർ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam