
കൊല്ലം: പരവൂർ കോടതിയിലെ എ പി പി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതായി കമ്മീഷണർ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
അതേസമയം നേരത്തെ അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ലീഗൽ സെൽ സംസ്ഥാന സമിതി രംഗത്തെത്തിയിരുന്നു. എ പി പിയുടെ മേലധികാരിയായ കൊല്ലം ഡി ഡി പി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരക്ക് നീതി ലഭിക്കാൻ ഉത്തരവാദിത്വപ്പെട്ട പ്രോസിക്യൂട്ടർക്ക് തൻറെ മേലധികാരിയായ പ്രോസിക്യൂട്ടറിൽ നിന്ന് വലിയ മാനസിക പീഡനമുണ്ടായത് ചെറിയ കാണാനാവില്ല. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം. സംഭവത്തിൽ കൊല്ലം ജില്ലയിലെ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധക്കൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ലീഗൽ സെൽ വ്യക്തമാക്കി.
സർക്കാരിൽ സ്വാധീനമുള്ള ആളുകളുടെ പിൻബലത്തിലാണ് കുറ്റക്കാർ ഒളിഞ്ഞിരിക്കുന്നതെന്നും വനിതാ എ എ പിയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാരിൻറെ നേതൃത്വത്തിൽ ജോലിയിൽ ഇരിക്കുന്നവരാണെന്നും ലീഗൽ സെൽ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും സംസ്ഥാന സർക്കാർ നൽകരുതെന്നും സുതാര്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam