
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ മുൻമന്ത്രി കെ ടി ജലീലിനെ (K T Jaleel) തള്ളി സിപിഎം. ജലീലിന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) പറഞ്ഞു. ജലീല്‍ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല ജലീല്‍ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്തയ്ക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയില്‍ മന്ത്രി തെറ്റ് ചെയ്തിട്ടില്ല എന്ന് ലോകായുക്ത വ്യക്തമായി. വിധി സ്വാഗതാർഹമാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. എല്‍ഡിഎഫിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്താതെ പുറത്ത് എതിർപ്പ് പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞില്ല.
ഗവർണറും സർക്കാരുമായും തർക്കമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓർഡിനൻസ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam