
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ റിമാൻഡ് കാലാവധി നവംബർ നാല് വരെ നീട്ടി. സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ, ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകി.
സിലി കൊലക്കേസില്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡി തീര്‍ന്നതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്. താമരശ്ശേരി കോടതിയിലെ ന്യായാധിപൻമാർ അവധിയിലായതിനാല്‍ കൊയിലാണ്ടി കോടതിയിലാണ് ജോളിയെ ഹാജരാക്കിയത്. സിലിയുടെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ജോളിയെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി. റോയ് കൊലപാതക കേസില്‍ റിമാന്‍റിലുള്ള മാത്യുവിനെ സിലി കേസില്‍ അറസ്റ്റ് ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോളി സുഹൃത്ത് ജോൺസണ് കൈമാറിയത് സിലിയുടെ സ്വർണമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പുതുപ്പാടി സഹകരണ ബാങ്കിൽ ജോൺസൺ പണയം വെച്ചിരുന്ന സ്വർണം സിലിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ജോളി നിർബന്ധിച്ച് നൽകിയതാണ് ഇതെന്ന് ജോൺസൺ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോളിയും ജോണ്‍സണും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നതിന്‍റെ ചില നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇതേ കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam