
കോട്ടയം: കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻഎൽ സുമേഷാണ് പിടിയിലായത്. സ്വകാര്യ സ്കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് ഇന്ന് കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം കൈയ്യോടെ പൊക്കിയത്. കൊല്ലം സ്വദേശിയാണ് പ്രതി സുമേഷ്.
മാര്‍ച്ച് രണ്ടിനാണ് കോട്ടയത്തെ ഒരു സ്വകാര്യ സ്കൂളിൽ സുമേഷ് പരിശോധനക്ക് എത്തിയത്. ലിഫ്റ്റിന് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ 10000 രൂപയാണ് ഇയാൾ കൈക്കൂലി ചോദിച്ചത്. സ്കൂൾ മാനേജര്‍ തുക കുറയ്ക്കാമോയെന്ന് ചോദിച്ചപ്പോൾ 7000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് പ്രതി സ്കൂളിൽ പരിശോധനക്ക് എത്തിയത്. അന്ന് തന്നെ വൈകിട്ട് കോട്ടയം റെയിൽവെ സ്റ്റേഷനിൽ എത്തി പണം നൽകാനാണ് ഇയാൾ ആവശ്യപ്പെട്ടത്.
എന്നാൽ സ്കൂൾ മാനേജര്‍ സംഭവം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിര്‍ദ്ദേശപ്രകാരം കോട്ടയം റെയിൽവെ സ്റ്റേഷനിൽ വരാൻ അസൗകര്യമുണ്ടെന്ന് മാനേജര്‍ ഫോണിൽ ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ പാലാ പോളിടെക്‌നിക്കിൽ പരിശോധനക്ക് എത്തുമ്പോൾ പണം നൽകണമെന്നായി ഉദ്യോഗസ്ഥന്റെ നിലപാട്. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥരുടെ അറിവോടെ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകളുമായി മാനേജര്‍ പാലായിലെത്തി.
പാലാ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പണം നൽകാമെന്നായിരുന്നു ഇരുവരും തമ്മിലുണ്ടാക്കിയ ധാരണ. ഇത് പ്രകാരം ഉദ്യോഗസ്ഥനും ഇവിടെയെത്തി. മാനേജര്‍ പണം നൽകിയപ്പോൾ തന്നെ ഇരുകൈയ്യും നീട്ടി ഉദ്യോഗസ്ഥൻ പണം വാങ്ങി. തൊട്ടുപിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് കുതിച്ചെത്തി. പ്രതിക്ക് രക്ഷപ്പെടാനാവും മുൻപ് തന്നെ വിജിലൻസ് ഉദ്യോഗസ്ഥര്‍ ഇയാളെ പൂട്ടി. തുടര്‍ന്ന് ഔദ്യോഗിക പരിശോധനയിൽ കൈക്കൂലി പണം ഉദ്യോഗസ്ഥൻ കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam