മൂന്ന് വര്‍ഷം മുമ്പ് കായംകുളത്തും സമാനമായ സംഭവം നടന്നിരുന്നു. ഷെയര്‍ ചാറ്റ് വഴി ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം ( Handing Over Partners) കൈമാറുന്ന സംഘം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയായതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിലാവുന്നത്.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ് പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് ഇന്ന് കറുകച്ചാല്‍ പൊലീസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രത്യേക ഗ്രൂപ്പുകൾ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.
Read More: പങ്കാളികളെ കൈമാറല്‍; കോട്ടയത്ത് ആറുപേര്‍ പിടിയില്‍, പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി
ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുക. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.