ജോയിന്റ് അക്കൗണ്ടിലെ പണം തട്ടിയെടുത്ത സഹോദരി അത് തിരികെ നൽകിയതോടെയാണ് രാജപ്പന് ആശ്വാസമായത്
കോട്ടയം: പ്രധാനമന്ത്രി വരെ പ്രശംസിച്ച വേമ്പനാട്ട് കായലിന്‍റെ കാവല്‍ക്കാരന്‍ രാജപ്പൻ, അക്കൗണ്ടിലെ പണം നഷ്ടമായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് അഞ്ച് ദിവസം കഴിയുമ്പോൾ ആശ്വാസത്തിലാണ്. ജോയിന്‍റ് അക്കൗണ്ടിലെ പണം തട്ടിയെടുത്ത സഹോദരി അത് തിരികെ നൽകിയതോടെയാണ് രാജപ്പന് ആശ്വാസമായത്.
നേരത്തെ രാജപ്പന്‍റെ പരാതി അന്വേഷിച്ച പൊലീസ് സഹോദരി തന്നെയാണ് പണം തട്ടിയെടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പണം സഹോദരി ബന്ധു വഴി തിരികെ രാജപ്പന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. പണം കിട്ടിയതിനാല്‍ ഇനി കേസുമായി മുന്നോട്ട് പോകില്ലെന്ന് രാജപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പണം നഷ്ടപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് രാജപ്പന്‍ പുറംലോകത്തെ അറിയിച്ചത്. സഹോദരിയാണ് പണം താനറിയാതെ പിന്‍വലിച്ചതെന്നും രാജപ്പന്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കം സഹോദരി, താനെടുത്ത പണം രാജപ്പന് തന്നെ നല്‍കിയെന്ന് വിശദീകരിച്ച് വെല്ലുവിളിയുമായി രംഗത്തെത്തിയതോടെ പ്രശ്നം വഷളായി.
പൊലീസ് കേസെടുത്ത് കുടുങ്ങുമെന്ന് ഉറപ്പായതോടെ പണം ഇപ്പോള്‍ തിരികെ നല്‍കിയിരിക്കുകയാണ് രാജപ്പന്‍റെ സഹോദരി വിലാസിനി.
രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് കേസില്‍ നിന്ന് ഊരാനും വിലാസിനിയും മകനും ശ്രമിച്ചിരുന്നു. നില്‍ക്കക്കള്ളിയിലാതായതോടെ ഒരു ബന്ധു വഴി 5,23,000 രൂപ കുമരകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ തിരിച്ചടക്കുകയായിരുന്നു.
അടച്ചതിന്റെ രസീത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. രാജപ്പന്റെയും സഹോദരിയുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഇനി ഒറ്റ അക്കൗണ്ടാക്കാനാണ് തീരുമാനം. കേസ് പിന്‍വലിച്ചാല്‍ ഉടന്‍ കോടതിയെ അറിയിച്ച് നടപടികള്‍ അവസാനിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
രാജപ്പന് സഹായമായി ലഭിച്ച തുകയില്‍ നിന്നാണ് അഞ്ച് ലക്ഷത്തിലധികം രൂപ സഹോദരിയും കുടുംബവും തട്ടിയെടുത്തത്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്. 'കായലിന്‍റെ കാവല്‍ക്കാരനെ' പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona