
കോട്ടയം: കോട്ടയത്ത് പത്തൊമ്പത് വയസുകാരൻ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊല്ലാൻ വേണ്ടി തന്നെയാണ് ജോമോൻ, ഷാനെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലാണ് പൊലീസ്. ഷാനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും മർദ്ദിച്ച സ്ഥലങ്ങളും പൊലീസ് തിരിച്ചറിഞ്ഞു.
അതേ സമയം, കൊല്ലപ്പെട്ട ഷാൻ ബാബുവിനെതിരെ കഞ്ചാവ് കടത്തിന് കേസുണ്ടെന്ന് കോട്ടയം എസ്പി അറിയിച്ചു. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് കടത്തിയതിന് വാളയാറിൽ വെച്ചാണ് ഷാൻ പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.
കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവൻ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.
Kottayam Murder : ഷാനിനെ ജോമോൻ കൊന്നത് ജില്ലയിലെ മേധാവിത്വം തിരിച്ചു പിടിക്കാൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam