
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനിയുടെ എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മേയർ വ്യക്തമാക്കി. ഞെളിയൻപറമ്പിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഉടൻ നീക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഞെളിയൻപറമ്പിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ കോഴിക്കോട് ഞെളിയൻ പറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മാലിന്യ സംസ്കരണം വേഗത്തിലാക്കണം, ആരോപണ നിഴലിലുള്ള കരാർ കമ്പനി സോൺട ഇൻഫ്രാടെക്കിന കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ പ്ലാന്റിൽ സന്ദർശനത്തിനെത്തിയ ബിജെപി കൗൺസിലർമാരെ പ്ലാന്റിനകത്ത് പൂട്ടിയിട്ടിരുന്നു. പ്രതിഷേധ പ്രകടനം ബിജെപി ജില്ലാപ്രസിഡന്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു