
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അന്വേഷണ സമിതി കെപിസിസി പ്രസിഡന്‍റിന് റിപ്പോർട്ട് കൈമാറി. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹന് ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.
എന്നാൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെ അഭിപ്രായ ഭിന്നത കടുത്തു. തുടർന്നാണ് കെപിസിസിസി അന്വേഷണ സമിതിയെ വച്ചത്. കെപിസിസി രാഷ്ട്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവര്‍ കാസര്‍കോട്ടെത്തി മെയ് 29,30 തീയതികിളില്‍ തെളിവെടുപ്പ് നടത്തി. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ സമാവായ സാധ്യതയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയ എന്നിവര്‍ക്കെതിരെയാണ് പരാതി. കുറ്റാരോപിതരെ പുറത്താക്കണമെന്ന ആവശ്യമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് കടുത്ത നടപടി എടുക്കുന്നതില്‍ ഡിസിസിയിലും കെപിസിസിയിലും ഒരു വിഭാഗം നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.
വീഡിയോ സ്റ്റോറി കാണാം
Read More : കേരളത്തിൽ 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam