
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തതിൽ കെ സുധാകരന് അതൃപ്തി. എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേ സമയം, തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സുധാകരനുണ്ട്
തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന ഇന്നലത്തെ കെപിസിസി യോഗത്തിൽ കെ.സുധാകരൻ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. സുധാകരനെ അനുകൂലിക്കുന്നവർ ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു . പക്ഷെ താൽക്കാലിക പ്രസിഡണ്ട് എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള് എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചു. ഫലം വരുന്നത് വരെയാണ് താൽക്കാലിക ചുമതലെയന്നാണ് ദീപാദാസിൻറെ വിശദീകരണം.
സംഘടനാ ചുമതലയുള്ല കെ സി വേണുഗോപാൽ പറഞ്ഞതും ഹൈക്കമാൻഡ് തീരുമാനം വരട്ടെയെന്ന്. ഇതോടെ ചുമതലയേൽക്കാനെത്തിയ സുധാകരൻ കടുത്ത നിരാശയിൽ. കേരളത്തിൽ പോളിംഗ് തീർന്നസാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നൽകാൻ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരൻറെ സംശയം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കൾ ശ്രമിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമുണ്ടായിരുന്നു . സുധാകരനോട് പ്രതിപക്ഷനേതാവിന് ഇപ്പോൾ പഴയ താല്പര്യമില്ല. എ-ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡ് മനസ്സറിയാൻ കാത്തിരിക്കുന്നു.
അതിനിടെ താൽക്കാലിക ചുമതലയുള്ള ഹസ്സനെ സ്ഥിരം പ്രസിഡണ്ടാക്കാനും ഒരുവിഭാഗത്തിൻറെ ശ്രമമുണ്ട്. പുതിയൊരു അധ്യക്ഷൻ വരട്ടെ എന്ന അഭിപ്രായവും ശക്തം. ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണി ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുണ്ട്. പ്രസിഡണ്ടിൻറെ കാര്യത്തിലെ അനിശ്ചിതത്വം വരും ദിവസങ്ങളിൽ കൂടുതൽ വിവാദമാകാനിടയുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam