കേരള കോൺഗ്രസിനോട് സിപിഎമ്മിന് ചിറ്റമ്മ നയം, കാരുണ്യ പദ്ധതിയെ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു: കെ.സുധാകരൻ

Published : Jul 08, 2024, 04:18 PM IST
കേരള കോൺഗ്രസിനോട് സിപിഎമ്മിന് ചിറ്റമ്മ നയം, കാരുണ്യ പദ്ധതിയെ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു: കെ.സുധാകരൻ

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും, തുടര്‍ന്നുള്ള പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തണ്- കെ.സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: അന്തരിച്ച കോരള കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന കെ.എം മാണിയോള്ള വിരോധമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ എല്‍.ഡി.എഫ്  സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ  ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന.  

ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255 കോടിയിലധികമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും കെ.എം.മാണി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നതുമായ കാരുണ്യ പദ്ധതിക്ക്  കുറച്ചുനാളുകളായി കുടിശ്ശിക പെരുകുന്നതിനാല്‍ പല ആശുപത്രികളിലും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സയെന്നത് ബാലികേറാമലയായി.ചികിത്സാ ചെലവിന്റെ 20 ശതമാനം കഴിച്ചുള്ള തുക രോഗിതന്നെ കണ്ടെത്തേണ്ട ഗതികേടാണ്. ദരിദ്രരായ 62000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതം പേറുന്നത്. 

കാരുണ്യ പദ്ധതിക്ക്  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍വൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്. മറ്റുചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി മാണിസാറിന് ഉള്‍പ്പെടെ ഏറെ ജനപ്രീതി നേടിക്കൊടുത്ത ഈ പദ്ധതിയെ ഇല്ലായ്മ ചെയ്തിട്ടും കേരള കോണ്‍ഗ്രസ് (എം) നിശബ്ദതപാലിക്കുന്നത് ദുരൂഹമാണ്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു. 

എല്‍ഡിഎഫില്‍ എത്തിയത് മുതല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയോട് സിപിഎമ്മിനും സിപി ഐയ്ക്കും ചിറ്റമ്മനയമാണുള്ളത്. ചില നേതാക്കളുടെ ക്ഷണം സ്വീകരിച്ച് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിട്ടില്ലെന്ന് വേണം സമീപകാലത്തെ അവരുടെ തെരഞ്ഞെടുപ്പുകളിലെ തോല്‍വി വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Read More : 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്