
കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി അധികൃതര്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കുലച്ചുനിന്ന വാഴയാണ് വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം കെഎസ്ഇബി വെട്ടി വീഴ്ത്തിയത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൊടും ക്രൂരത കാട്ടിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകന്‍ പറയുന്നത്.
സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതിമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃഷിവകുപ്പുമായി ആലോചിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും വൈദ്യുതി ലൈനിന് ഭീഷണിയായത് കൊണ്ടാണ് വാഴ വെട്ടിയതെന്നാണ് കെഎസ്ഇബി റിപ്പോർട്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞത്. മനസാക്ഷിയില്ലാത്ത നടപടിയാണിതെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കർഷകരോടുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം മാറണമെന്നും സബ് മിഷനിലൂടെ വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam