
തിരുവനന്തപുരം: 2023-24 ലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിത്താണ് റാങ്കിങ്ങിൽ പരിഗണിച്ചത്. പ്രവർത്തന മികവിൽ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന് 19 ലേക്കാണ് കെഎസ്‌ഇബി. ഉയര്‍ന്നത്.
64.3 മാർക്കാണ് കേരളത്തിന് ലഭിച്ചത്. മുൻവർഷം ഇത് 44.3 ആയിരുന്നു. മെച്ചപ്പെടുന്ന കമ്പനികളുടെ വിഭാഗത്തിലാണ് കേരളം. അതേസമയം, സാമ്പത്തിക സുസ്ഥിരതയിൽ കെഎസ്ഇബിയുടെ സ്കോർ 75 ല്‍ 43.1 മാത്രമാണ്. നഷ്ടം മുഴുവൻ നികത്തുന്ന തരത്തിലുള്ള വൈദ്യുത നിരക്ക് ഇല്ലാത്തതാണ് ഈ ഇനത്തിൽ സ്കോർ കുറയാനുള്ള ഒരു കാരണമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തന മികവിൽ 13-ൽ 12.5-ഉം, ബാഹ്യ പിന്തുണയിൽ 12-ല്‍ 11-ഉം സ്കോർ കെഎസ്ഇബിക്ക് ലഭിച്ചു. ബില്ല് നൽകുന്നതിൽ അഞ്ചിൽ അഞ്ചും, പണം പിരിക്കുന്നതിൽ അഞ്ചിൽ 4.7-ഉം മാർക്കും ലഭിച്ചു. സർക്കാരിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും പിന്തുണയിൽ 12-ല്‍ 11 ആണ് സ്കോർ. കെഎസ്ഇബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തതും, സബ്സിഡി മടക്കി നൽകിയതുമാണിതിന് കാരണം.
2022-23 ലെ കെഎസ്ഇബിയുടെ നഷ്ടത്തിന്റെ 75% ആയ 767.715 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു. 2023-24 ൽ നഷ്ടത്തിന്റെ 90% ആയ 494.289 കോടി രൂപയാണ് സർക്കാർ ഏറ്റെടുത്തത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 1262 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ഇ ബിയുടെ നഷ്ടം നികത്താനായി ചെലവഴിച്ചത്.
Read More... സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്; ലൈവത്തോൺ നാളെ രാവിലെ
നഗര പ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുമായും, വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ചെറിയ വിതരണ കമ്പനികളായി വിഭജിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളുമായും മത്സരിച്ചാണ് ഒറ്റ സ്ഥാപനമായി പൊതുമേഖലയില്‍ നില്‍ക്കുന്ന കെഎസ്ഇബി ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കുറിച്ചു.