
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാൻസ്ഫോർമറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങൾ ഇന്ന് കൂടുന്ന ഉന്നതതല യോഗത്തിലുണ്ടാകും.
വൈദ്യുത പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധിയും ഈ മാസം അവസാനിച്ചു. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിൽ കെഎസ്ഇബി ഗുരുതര വീഴ്ച വരുത്തി. പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്കായി ബുക്കിങ് നടത്താമായിരുന്നിട്ടും ഇതും ചെയ്തില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി കൂട്ടുന്നതിലും വീഴ്ച ഉണ്ടായി. പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നത് ഇത് മൂലം ആണ്. ഓരോ കരാറും 200 മെഗാ വാട്ടിന്റേത് ആണ്. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഇല്ലാതായത് 600 മെഗാ വാട്ട് ആണ്. വൈദ്യുതി മിച്ചം ഉള്ളപ്പോൾ വിറ്റ് ആവശ്യ സമയത്ത് തിരികെ വാങ്ങുന്ന കരാർ ആണിത്.
പണം ഇടപാടില്ലാതെ ബാർട്ടർ സമ്പ്രദായ പ്രകാരമുള്ള ഇടപാട് ആണ് ഇത്. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിലും കെഎസ്ഇബിക്ക് വീഴ്ച്ച വന്നു. പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്കായി ബുക്കിങ് നടത്താം. 250 മെഗാ വാട്ട് വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് പെറ്റീഷൻ നൽകിയത് കഴിഞ്ഞ എട്ടിനു മാത്രമാണ്. വേനൽക്കാലത്തെ വർധിച്ച ആവശ്യം മുൻ നിർത്തി നേരത്തെ നടപടി എടുത്തില്ല. കുറഞ്ഞ വിലയ്ക്ക് 25 വര്‍ഷത്തേയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കിട്ടുന്ന നാലു കരാറുകൾ റഗുലേറ്ററി കമ്മീഷൻ 2023ൽ റദ്ദാക്കിയതും തിരിച്ചടിയായി. യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി കിട്ടാവുന്ന കരാര്‍ നടപടികളിലെ ക്രമക്കേടിന്‍റെ പേരിലാണ് റദ്ദാക്കിയത്. പിന്നീട് പുന:സ്ഥാപിച്ചെങ്കിലും കമ്പനികള്‍ കരാര്‍ തുടരാൻ തയ്യാറായില്ല.
ട്രാൻസ്ഫോർമറുകളുടെ ശേഷി കൂട്ടുന്നതിലും കെഎസ്ഇബിക്ക് വീഴച്ചയുണ്ടായി. വർധിച്ച ആവശ്യകത അനുസരിച്ചല്ല ശേഷി കൂട്ടിയത്. സോളാര്‍ വൈദ്യുതി ഉത്പാദനവും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങും കൂടിയത് അനുസരിച്ച് ട്രാൻസ്ഫോർമര്‍ ശേഷി ഉയര്‍ന്നില്ല. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ ട്രാന്‍സ്ഫോർമറുകള്‍ക്ക് ഓവര്‍ ലോഡായി. രണ്ടു മാസത്തിനുള്ളിൽ 222 ട്രാൻസ്ഫോർമറുകളാണ് കത്തിയത്. പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നത് ഇതുമൂലമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam