
തിരുവനന്തപുരം:ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജുമെന്‍റിലെ തെമ്മാടികൂട്ടങ്ങളെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്‍റിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നലെ ചീഫ് ഓഫീസീനു മുന്നില്‍ സമരംതുടങ്ങി. കെഎസ്ആടിസിയില്‍ കെൽട്രോണ്‍ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകളുടെ നേതൃത്വം തൊഴിലാളികളോട് ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്പ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം. പക്ഷെ ഈ മാസം ഒരു ഗഡുമാത്രമാണ് നൽകിയത്. സംയുക്ത സമരസമിതിയിൽ നിന്നും പിൻമാറിയ ബിഎംഎസ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിയുവും ഐഎൻടിയുിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam