
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി ജെ പിയുമായി കേരളത്തിലെ സർക്കാരിന് ഒരു വ്യത്യാസവുമില്ല. കേരളത്തെ പാരിസ്ഥിതികമായി തകർക്കാനാണ് നീക്കമെന്ന് കെ റെയിൽ വിഷയം ഉന്നയിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.
കെ എസ് ആർ ടി സി യിൽ ഇനി ഒന്നും ചെയ്യേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വിമർശിച്ചു. കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ട് രണ്ടു ലക്ഷം കോടിയുടെ കെ റെയിലുമായി മുന്നോട്ട് പോവുകയാണ്. മുംബൈ - അഹമ്മദാബാദ് അതിവേഗ പാത എലൈറ്റ് ക്ലാസിനു വേണ്ടിയെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
കെ എസ് ആർ ടി സിയിൽ നിലവിൽ ലാഭത്തിലുള്ള സർവീസുകൾ കെ - സ്വിഫ്റ്റ് കമ്പനിക്ക് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതോടെ സ്വാഭാവികമായും കെ സ്വിഫ്റ്റ് ലാഭത്തിലാകും. കെ എസ് ആർ ടി സി യിൽ അവശേഷിക്കുന്ന സർവീസുകൾ കൂടുതൽ നഷ്ടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന മറുപടിയാണ് വി ഡി സതീശൻ നൽകിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ മാധ്യമങ്ങളോട് പറയും. ചെന്നിത്തല പരാതി കൊടുത്തോയെന്നും മാധ്യമങ്ങളോട് വി ഡി സതീശൻ മറു ചോദ്യം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam