
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് (KSRTC City circular service) തിരുവനന്തപുരത്ത് തുടക്കമായി. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ നഗരത്തിന്റെ എല്ലാ കോണുകളിലേക്കും യാത്രക്കാര്‍ക്ക് ഇതോടെ എത്താനാകും. 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും. 50 രൂപക്ക് ഒരു ദിവസം ഏത് റൂട്ടിലും യാത്ര അനുവദിക്കും. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുന്നതാണ് പദ്ധതി. എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ നടപ്പാക്കും.
തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കമായിരിക്കുന്നത്. നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതി എന്നിവയെ തുടര്‍ച്ചയായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ സര്‍വീസ്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പത്തു മുതല്‍ 15 മിനിട്ട് ഇടവേളകളില്‍ ഇരുദിശകലിലും സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ സര്‍ക്കുലര്‍ സര്‍വീസില്‍ എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.
90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. പഴയ ലോ ഫളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്‌ളൂ, ബ്രൗണ്‍ , യോല്ലോ, മാഗ്‌നറ്റ, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam