
കോഴിക്കോട്: സ്കൂൾ കുട്ടികളെ നവ കേരള സദസിനായി ഉപയോഗിച്ച സംഭവത്തില്‍ കെഎസ് യു ഹൈക്കോടതിയിലേക്ക്.തെളിവുകൾ സഹിതം ഇന്ന് കോടതിയിൽ ഹർജി നൽകും .നവ കേരള സദസ്സിന്‍റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി .തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്നും കെഎസ് യു കുറ്റപ്പെടുത്തി.
നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നല്‍കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്.നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമാണ് നിർദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്ന വിചിത്രമായ കൂട്ടിച്ചേർക്കലും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. നിർബന്ധപൂർവ്വം കുട്ടികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പഠനത്തിന്‍റെ ഭാഗമായി നൽകിയ നിർദേശമെന്നുമാണ് ഡിഇഒയുടെ വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam