
മലപ്പുറം: തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടതായി കണ്ടെത്താനാവില്ലെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കിൽ ഞാൻ സ്ലീപ്പിംഗ് പാർട്ട്ണറായ ഏതെങ്കിലും ജ്വല്ലറിയിലോ റസ്റ്റോറൻറിലോ പറമ്പ് കച്ചവടത്തിലോ(റിയൽ എസ്റ്റേറ്റ്),"ഇഞ്ചി കൃഷിയിലോ", ഷെയറായോ കമ്മിഷനായോ വല്ലതും ഞാൻ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ, അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പരാതി നൽകാവുന്നതാണ്. മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; "ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ".- ജലീല്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേർക്കുന്നത്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധർമ്മിണിക്കോ ആശ്രിതരായ മക്കൾക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ, അക്കാര്യം കേന്ദ്ര ഏജൻസികളെ, കോൺഗ്രസ്സ് നേതാക്കൾ മുഖേനയോ, മുസ്ലിംലീഗിൻ്റെ യുവസിങ്കങ്ങൾ വഴിയോ, അതുമല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന സർവ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ മുഖാന്തിരമോ, അറിയിക്കാവുന്നതാണ്.
ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കിൽ ഞാൻ സ്ലീപ്പിംഗ് പാർട്ട്ണറായ ഏതെങ്കിലും ജ്വല്ലറിയിലോ റസ്റ്റോറൻറിലോ പറമ്പ് കച്ചവടത്തിലോ(റിയൽ എസ്റ്റേറ്റ്),"ഇഞ്ചി കൃഷിയിലോ", ഷെയറായോ കമ്മിഷനായോ വല്ലതും ഞാൻ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ, അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പരാതി നൽകാവുന്നതാണ്. എന്നെ കുരുക്കാൻ കിട്ടിയിട്ടുള്ള ഈ സുവർണ്ണാവസരം എൻറെ രാഷ്ട്രീയ ശത്രുക്കൾ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ.
കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് ചാനൽ വാർത്തയിലൂടെ അറിയാൻ സാധിച്ചു. നല്ല കാര്യം. എൻ.ഐ.എയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ചില വിവരങ്ങൾ ആഴ്ചകൾക്ക് മുമ്പ് തേടിയിരുന്നു. എന്നാൽ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ എൻറെ ഗൺമാൻ സ്രവ പരിശോധനക്ക് സാമ്പിൾ കൊടുത്ത് വീട്ടിൽ ഒറ്റക്ക് കഴിയവെയാണ്, അയാളുടെ ഫോൺ കസ്റ്റംസ് ഉദ്യോഗസ്ഥർ വന്ന് കണ്ടുകെട്ടിയത്. രണ്ട് ദിവസം കഴിഞ്ഞ് സിംകാർഡ് തിരിച്ച് നൽകാൻ കസ്റ്റംസുകാർ കാണിച്ച വിശാലമനസ്കത വലിയ കാര്യംതന്നെ! ഫോൺ ഇപ്പോഴും കസ്റ്റംസിൻറെ കൈവശമാണ്. ഒരു പൊലീസുകാരൻ എന്ന നിലയിൽ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗൺമാൻ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ "പിടിച്ചെടുക്കൽ" നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
കൂടെയുള്ളവരുടെ ഫോണിൽ നിന്ന് മറ്റുള്ളവർക്ക് വിളിക്കുന്ന ഏർപ്പാട് യു.ഡി.എഫ് നേതാക്കൾക്കും ബി.ജെ.പിക്കാർക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല. ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വർണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഈയുള്ളവൻ ഏർപ്പെട്ടതായി കണ്ടെത്താനാവില്ല. മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; "ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam