
തിരുവനന്തപുരം: ന്യൂന പക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സഭയിൽ സർക്കാരിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി. ലീഗ് നേതാവിന്റെ വിമർശനങ്ങൾക്ക് കെടി ജലീൽ തിരിച്ചടിച്ചു. വിഷയത്തിൽ വിവാദമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോൾ, ബിജെപിക്ക് ചൂട്ടുപിടിക്കുന്ന നിലപാട് ലീഗെടുക്കരുതെന്നായിരുന്നു ജലീലിന്റെ മറുപടി.
ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ട് കൊണ്ടുവന്നതാണ് ന്യൂനപക്ഷ സ്കോളർഷിപ്പെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറ്റി പോയ തെറ്റ് സർക്കാർ തിരുത്തണം. വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണ്. രണ്ടും രണ്ടായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞതാണ്. സച്ചാർ കമ്മിറ്റി ശുപാർശകളെ സർക്കാർ വികലമാക്കി. സച്ചാർ കമ്മിറ്റിയെ ഇല്ലാതാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നുവെന്നായിരുന്നു ഇതിനോട് കെടി ജലീലിന്റെ പ്രതികരണം. ന്യൂനപക്ഷ സ്കോളർഷിപ്പിൽ ആരുടെയും ആനുകൂല്യം സർക്കാർ കവർന്നെടുത്തില്ല. ബിജെപിക്ക് ചൂട്ട് പിടിക്കുന്ന നിലപാട് മുസ്ലിം ലീഗ് എടുക്കരുത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഇതിനെ ഉപയോഗിക്കരുതെന്നും ജലീൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam