കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ചെലുത്തി ബിജെപി

By Web TeamFirst Published Sep 10, 2020, 6:50 AM IST
Highlights

ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിയും ബിഡിജെഎസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തൽ.

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി. എന്നാൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാർ മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ ബിഡിജെഎസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും മറ്റന്നാൾ
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിയും ബിഡിജെഎസും തീരുമാനിച്ചിരുന്നു. കുട്ടനാട്ടിൽ തുഷാർ വെള്ളാപ്പള്ളി തന്നെ ഇറങ്ങണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തൽ. 2016ൽ മണ്ഡലത്തിൽ എൻഡിഎ നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് പിന്നിൽ.

മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിർദേശിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടി പി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്‍റ് ടി അനിയപ്പൻ എന്നീ പേരുകളാണ് പരിഗണനയിൽ. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.

അതേസമയം, ബിഡിജെഎസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു മറ്റന്നാൾ സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിക്കും. മുൻ ഡിജിപി ടി പി സെൻകുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങും.

click me!