"പാര്‍ട്ടി വിടുമെന്ന് പറഞ്ഞില്ല"; പരാതിയുമായി കെവി തോമസ്, മേൽനോട്ട സമിതിയോഗത്തിന് കെ മുരളീധരൻ ഇല്ല

By Web TeamFirst Published Jan 23, 2021, 10:30 AM IST
Highlights

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുടങ്ങി. ആര് നയിക്കും എന്നതിനപ്പുറം തെരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്ന് ഹൈക്കമാന്‍റ് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ കോൺഗ്രിസിന്‍റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് , മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്  യോഗം . 

സീറ്റ് വിഭജനം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികൾ കൂടി മുന്നോട്ട് വച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്. ഹൈക്കമാന്‍റ് പ്രതിനിധികളായ അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ആര് നയിക്കും എന്നതിനപ്പുറം തെരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്ന് ഹൈക്കമാന്‍റ്  പ്രതിനിധികൾ യോഗത്തിന് മുമ്പ് പ്രതികരിക്കുകയും ചെയ്തു. 

ജയസാധ്യത മുൻനിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും യുവാക്കൾക്കും വനിതകൾക്കും അര്‍ഹമായ പ്രാതിനിധ്യവും നൽകി തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. എഐസിസി പ്രതിനിധികളെ ഒറ്റക്ക് കാണുമെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. കെ മുരളീധരൻ യോഗത്തിൽ പങ്കെടുക്കുന്നില്ല 

അതിനിടെ സ്ഥാനമാനങ്ങളിൽ നിന്ന് അകറ്റി നിര്‍ത്തിയതിന് കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെവി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ വി തോമസ്  ഹൈക്കമാന്റ് പ്രതിനിധികളുമായി  കൂടിക്കാഴ്ച നടത്തും.  ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനമെന്ന നിലപാടിൽ മലക്കം മറി‍ഞ്ഞാണ് കെവി തോമസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെവി തോമസ് പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 

പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ എതിര്‍ പ്രചാരണത്തിന് പിന്നിലും കോൺഗ്രസ് നേതൃത്വത്തിൽ ചിലരുണ്ടെന്ന പരാതിയാണ് കെവി തോമസിനുള്ളത്. ഏതായാലും കെവി തോമസിന് സ്ഥാനമാനങ്ങൾ നൽകി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിച്ചിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ വി തോമസുമായി ആശയവിനിമയം നടത്തിയിരുന്നു. 

 

 

click me!