
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര സന്ദർശനം. തുരങ്കപാതയുടെ തൃശൂർ - പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി ഒ ജെ ജനീഷ്, അഡ്വ. കെ രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തുരങ്കത്തിന് മുകൾഭാഗത്തുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെ തുടർന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജലസേചന-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഐഐടി പാലക്കാട് എന്നിവയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകി. എങ്കിലും, കൂടുതൽ വിശദമായ പഠനവും സാങ്കേതിക പരിശോധനയും നടത്തുന്നത് ഉചിതമാണെന്ന് സംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയ്ക്ക് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനങ്ങളും നടത്തും.
പാലക്കാട്- തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടർന്നത് ആശങ്ക വർധിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam