
കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചൻകോവിൽ വാർഡിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. ജയിച്ച യുഡിഎഫ് സ്ഥാനാർഥി ഗീതാ സുകുനാഥിനെതിരെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശ്രീജ ശ്രീകാന്താണ് പുനലൂർ മുൻസിഫ് കോടതിയെ സമീപിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സംസ്ഥാന സർക്കാരുമായോ ഏതെങ്കിലും പഞ്ചായത്തുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.
യുഡിഎഫിൽ കേരള കോൺഗ്രസിന് വേണ്ടി മത്സരിച്ച ഗീതാ സുകുനാഥ്, വനം വകുപ്പുമായും ആര്യങ്കാവ് പഞ്ചായത്തുമായും കരാറിലേർപ്പെട്ടിരുന്നു. ഇകാര്യം മറച്ചുവെച്ചാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചതെന്നാണ് ആരോപണം. സൂക്ഷ്‌മപരിശോധനാ സമയത്ത് തന്നെ എൽഡിഎഫ് ഏജന്റ് ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച പുനലൂർ മുൻസിഫ് കോടതി രേഷ്മ ആർ എസ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വാദിക്കു വേണ്ടി അഡ്വ അനീസ് തങ്ങൾകുഞ്ഞാണ് കോടതിയിൽ ഹാജരായത്. സമാനമായ കേസിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam