
കോഴിക്കോട്: മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ എത്തുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൽ ഡി എഫ് കൺവീനറുടെ പ്രതികരണം. 100 സീറ്റ് നേടുമെന്ന യു ഡി എഫ് അവകാശവാദത്തെയും ടി പി രാമകൃഷ്ണൻ പരിഹസിച്ചു. അവർക്ക് എന്തും പറയാമല്ലോ എന്നായിരുന്നു മറുപടി. എൽ ഡി എഫിലെ ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള അവകാശം ഉണ്ട്. അത് സ്വഭാവികമായും ചർച്ച ചെയ്ത് തീരുമാനിക്കും. കുറ്റ്യാടി സീറ്റ് ഇത്തവണ കേരള കോൺഗ്രസ് ചോദിച്ചിരുന്നു. പക്ഷേ സി പി എം കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച മണ്ഡലം ആണത്. എലത്തൂർ സീറ്റുമായി ബന്ധപ്പെട്ട് എൻ സി പി യിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ പറയട്ടെ എന്നും എൽ ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.
24 മണിക്കൂറിൽ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ വിവരിച്ചു. മുസ്ലിം ലീഗുമായുള്ള ചർച്ചകളിൽ ഏറെക്കുറെ തീരുമാനമായി. ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് നേരത്തെ തന്നെ താൻ പറഞ്ഞതാണ്. ഇന്ന് അര മണിക്കൂറിൽ ലീഗുമായുള്ള ചർച്ച വിജയകരമായി പൂർത്തിയായെന്നും സതീശൻ വിവരിച്ചു. തിരുവമ്പാടി പട്ടാമ്പി വെച്ച് മാറലടക്കം എല്ലാ തീരുമാനങ്ങളും ഒരുമിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എം പിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പറഞ്ഞ സതീശൻ, കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നായിരുന്നു മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam