
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി 'ലീഡ്' എഡിറ്റർ സന്ധ്യ രവിശങ്കർ രംഗത്ത്. ഭൂമി കൈമാറ്റത്തിനായി ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും തമ്മിൽ നിരവധി സംശയസ്പദമായ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ഫാരിസ് അബൂബക്കർ പിണറായി വിജയന്‍റെ വിശ്വസ്തനാണെന്നും ഇവർ ആരോപിച്ചു. ഫാരിസിന്‍റെ അച്ഛൻ മരിച്ചപ്പോൾ പിണറായി വിജയൻ ആ വീട്ടിൽ രണ്ട് മണിക്കൂർ ചെലവഴിച്ചു. ശോഭ ഡെവലപ്പേഴ്സ് തണ്ണീർത്തടങ്ങൾ അടക്കം നിരവധി ഭൂമി നികത്തി. കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് 1500 ഏക്കറോളം വാങ്ങിക്കൂട്ടിയത്. ഈ ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം പോയത് വിദേശത്തേക്കാണ്. യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് ഈ പണം കടത്തിയിരിക്കുന്നത്. വാർത്ത പുറത്തുവന്ന ശേഷം ഒരു അന്വേഷണ ഏജൻസി ബന്ധപ്പെട്ടിരുന്നുവെന്നും സന്ധ്യ രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് 'ലീഡില്‍' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു. സന്ധ്യ രവിശങ്കറിന്‍റെ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ഫാരിസ് അബൂബക്കര്‍ 1500ഓളം ഏക്കര്‍ ഭൂമി വാങ്ങിയെന്നായിരുന്നു ആക്ഷേപം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ 2018ല്‍ മാറ്റം കൊണ്ടുവന്നത് ഇത്തരം ഭൂമി തരംമാറ്റുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ആ ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും ആരോപണം തെറ്റെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.