
തിരുവനന്തപുരം: കേരളത്തിന്റെ ശബ്ദമാകാൻ നിലവിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴി തിരയും. ജന്മംകൊണ്ട് കണ്ണൂരെങ്കിലും കർമ്മം കൊണ്ട് ഞാൻ തിരുവനന്തപുരത്തുകാരനാണ്. സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ്. എന്നാൽ ജനങ്ങളുമായുള്ള ബന്ധം കൊണ്ട് അത് മറികടക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പ്രധാന മത്സരം യുഡിഎഫുമായാണ്. ത്രികോണ മത്സരമായി കാണുന്നില്ലെന്നും പന്ന്യൻ കൂട്ടിച്ചേർത്തു. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് മാവേലിക്കരയിലെ സിപിഐ സ്ഥാനാർത്ഥി സി എ അരുൺ കുമാർ. വിജയം സുനിശ്ചിതമാണെന്ന് അരുൺ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും ഇടത് സംവിധാനങ്ങൾ ശക്തമാണ്. തൻ്റെ പേരിൽ തർക്കമുണ്ടായോ എന്ന് അറിയില്ല. ഞാൻ ആ ഘടകങ്ങളില്ല. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണമായും നിർവ്വഹിക്കുമെന്നും അരുൺകുമാർ പറഞ്ഞു.
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മാവേലിക്കരയിലാണ് ഇക്കുറി സ്ഥാനാർത്ഥി നിർണയത്തിൽ സി പി ഐക്ക് വെല്ലുവിളി നേരിട്ട ഏക മണ്ഡലം. ജില്ലാ കൗൺസിലിന്റെ എതിർപ്പ് തള്ളികളഞ്ഞാണ് സി എ അരുൺ കുമാറിന്‍റെ സ്ഥാനാർത്ഥിത്വം സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടികയാണ് സി പി ഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്ന അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ് സി എ അരുൺ കുമാർ. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഈ യുവ നേതാവ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam