
കോഴിക്കോട്: പ്രിൻസിപ്പൽ നിയമന പ്രശത്തിൽ ലീഗ് അനുകൂല അധ്യാപക സംഘടന ശുപാർശക്കത്ത് നൽകിയെന്ന ആരോപണം തള്ളി നേതാക്കൾ. സികെസിടി യുടെ പേരിൽ പ്രചരിക്കുന്ന കത്ത് തെറ്റാണ്. അതിൽ സെക്രട്ടറി യുടെതായി ആയി ഉള്ള ഒപ്പ് വ്യാജമാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് നേതൃത്വം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
അടിയന്തിരമായി വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഇറക്കിയ വാർത്താക്കുറുപ്പിലാണ് നേതാക്കൾ ഈ കാര്യം അറിയിച്ചത്. പ്രിൻസിപ്പൽ നിയമനത്തിൽ ഭരണ വിലാസം സംഘടനയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ഇടപെടലുകൾ പുറത്ത് വന്നതിൻ്റെ ജാള്യത തീർക്കാൻ സികെസിടി യുടെ മേൽ തെറ്റായ ആരോപണങ്ങൾ നടത്തുന്നത് തീർത്തും അപഹാസ്യമാണ്.
സംസ്ഥാനത്തെ ഗവൺമെൻ്റ് കോളേജുകളിൽ എത്രയും വേഗം പ്രിൻസിപ്പൾമാരെ നിയമിക്കണമെന്ന നിലപാടാണ് സംഘടന എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. പ്രിൻസിപ്പൾ നിയമനം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് കൊണ്ട് സംഘടന പലതവണ അധികൃതരെ സമീപിച്ചതാണ്. വസ്തുതകൾ ഇതായിരിക്കെ ഡി പി സി അംഗീകരിച്ച പ്രിൻസിപ്പൾ ലിസ്റ്റിനെതിരെ സംഘടന പരാതി നൽകിയതായി പ്രചരിപ്പിക്കുന്ന കത്തിൻ്റെ ഉറവിടം മന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കണമെന്ന് സി കെ സി ടി നേതാക്കൾ ആവശ്യപ്പെട്ടു.
കത്തിലെ ജനറൽ സെക്രട്ടറിയുടെ ഒപ്പ് തന്നെ വ്യാജമാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിന് ആഭ്യന്തര അന്വേഷണവും നിയമ നടപടികളും സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. സി കെ സി ടി സംസ്ഥാന കമ്മിറ്റയുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജകത്തിലെ അതേ ഉള്ളടക്കമുള്ള കത്ത് ഭരണപക്ഷ സംഘടനയിലെ ചില അധ്യാപകർ മന്ത്രിക്ക് നൽകിയത് വിഷയത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. വ്യാജരേഖകൾ ചമച്ച് സമൂഹ മാധ്യമങ്ങളിലും പൊതുജനമധ്യത്തിലും സംഘടനയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ മേഖലയോട് ചെറിയ പ്രതിബദ്ധതയെങ്കിലുമുണ്ടെങ്കിൽ പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമായ സർക്കാർ കോളേജുകളിൽ അനർഹരെ തിരുകിക്കയറ്റാതെ, ഇനിയെങ്കിലും പ്രിൻസിപ്പൾമാരെ നിയമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സി കെ സി ടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ജലീൽ ഒതായി, ജനറൽ സെക്രട്ടറി ഡോ.എസ്. ഷിബിനു, ട്രഷറർ ഡോ. ബി. സുധീർ സംസ്ഥാന ഭാരവാഹികളായ ഡോ.ഷാഹിന മോൾ എ.കെ, അബ്ദുൽ അസീസ്,സി.എച്ച് അബ്ദുലത്തീഫ്, ഡോ. റഹുമാത്തുള്ള നൗഫൽ, ഡോ.മുഹമ്മദ് ഷാ, ഡോ. പി.ടി. ബഷീർ മുഹമ്മദ് സലിം, എന്നിവർ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam