സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല
തിരുവനന്തപുരം: നഗരസഭയിലെ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡിആർ അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല.
ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴിഞ്ഞു മാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിൻെറ ശ്രമം.
നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും.