
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഫണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നത്.
ദേവസ്വം ഫണ്ട് സുരക്ഷിതമാണെന്ന് കോടതി ഉറപ്പാക്കണം എന്നും കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശി പി എസ് മഹേന്ദ്ര കുമാർ ആണ് കത്ത് നൽകിയത്.
അതിനിടെ കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം ലഭ്യമാക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. ഇതിനായി സഹകരണ വകുപ്പ് കേരള ബാങ്കിൽ നിന്ന് 50 കോടി രൂപ സമാഹരിക്കും. തകർച്ച നേരിടുന്ന സഹകരണ സംഘങ്ങൾക്ക് സഹകരണ വകുപ്പ് രൂപീകരിക്കുന്ന പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി പണം ലഭ്യമാക്കാനാണ് ശ്രമം. ഇതിനായി കേരളാ ബാങ്ക് റിസർവ്വ് ഫണ്ടിൽ നിന്ന് വായ്പായി തുക എടുക്കും.
നിശ്ചിത ശതമാനം പലിശക്ക് പണമെടുക്കാമെന്ന വ്യവസ്ഥ മുൻനിർത്തിയാണ് ധന സമാഹരണം. 28 ന് കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പൊതു അവധി കണക്കിലെടുത്ത് ഒകിടോബർ 11 ല്ക്ക് മാറ്റിയിട്ടുണ്ട്. 12 ന് ജനറൽ ബോഡി യോഗവും തിരുവനന്തപുരത്ത് ചേരും. കാലാവധി പൂർത്തിയായ വകയിൽ ഓഗസ്റ്റ് 31 വരെ 73 കോടി രൂപയാണ് കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് തിരിച്ച് നൽകിയത്. പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം 103 കോടിയുടെ നിക്ഷേപം പുതുക്കാനായെന്നുമാണ് കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam