
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ട് കൈകളാണ് സിഎം രവീന്ദ്രനും ശിവശങ്കരനുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു . ഈ രണ്ട്പേരും കുടുങ്ങിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്നും പണം കൊണ്ടുവന്നത്. അതിൽ നിന്നാണ് അഞ്ച് കോടി കാണാതായിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ട് വന്ന പാവങ്ങൾക്ക് വീടുവെക്കാനുള്ള പണം നഷ്ടമായെങ്കിൽ മുഖ്യമന്ത്രിക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിനെതിരെയുള്ള നടപടി. മുഖ്യമന്ത്രിക്കെതിരായ കേസുകൾ വരുമ്പോൾ അത് വാർത്തയാക്കാതിരിക്കാനുള്ള തന്ത്രമാണിത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
എംവി ഗോവിന്ദൻ യാത്രയിൽ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ പറയുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തിലെ ദേശീയപാത വികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നതെന്നാണ് ഗോവിന്ദന്‍ പറയുന്നത്. കേരള സർക്കാർ ഭൂമിയേറ്റെടുക്കലിന് 25 ശതമാനം നൽകാമെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ പറയുന്നത് ഒന്നും തരില്ലെന്നാണ്. എന്നിട്ടും പ്രവൃത്തി അവസാനിപ്പിക്കാതെ കേന്ദ്രം മുഴുവൻ തുകയും നൽകി ദേശീയപാത വികസനം നടത്തുകയാണ്. എന്നിട്ടാണ് എല്ലാം ഞങ്ങളാണ് നടത്തുന്നതെന്ന് ഗോവിന്ദൻ വീമ്പിളക്കുന്നത്. നിർമ്മലാ സീതാരാമൻ ക്ഷേപെൻഷൻ കൊടുക്കരുതെന്ന് പറഞ്ഞെന്നാണ് ബിജു പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തിലേതിനേക്കാൾ കൂടുതൽ തുക പെൻഷൻ കൊടുക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.