Latest Videos

ഐടി പാർക്കുകളിൽ മദ്യശാല ഈ വർഷം മുതൽ, സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

By Web TeamFirst Published May 23, 2024, 11:03 AM IST
Highlights

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടി,ലൈസൻസ് ഫീസ് 20 ലക്ഷം,പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെ

തിരുവനന്തപുരം;സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യവില്‍പനക്ക് വഴിതുറക്കുന്നു. പ്രതിപക്ഷത്തിന്‍റെ  എതിർപ്പ് തള്ളിയാണ് ചട്ടഭേദഗതിക്ക് നിയമസഭാ സമിതി അംഗീകാരം നൽകിയത്.. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചശേഷം വിജ്ഞാപനം പുറത്തിറങ്ങും. വളഞ്ഞവഴിക്ക് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി.

ഐടി പാർക്കുകളിൽ മദ്യ വില്പനക്ക് ഒന്നാം പിണറായി സർക്കാറിനറെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു വിശദീകരണം. വലിയ വിവാദമായെങ്കിലും സർക്കാ‍ർ നടപടികളുമായി മുന്നോട്ട് പോയി.  രണ്ടാം പിണറായി സർക്കാറിൻറെ കാലത്താണ് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചത്. ചട്ടഭേദഗതിക്കാണിപ്പോൾ നിയമസഭാ സമിതിയുടെ അംഗീകാരം. മദ്യവില്പനയുടെ ചുമതല ഐടി പാർക്ക് അധികൃതർക്ക് മാത്രം നൽകണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ആദ്യ ശുപാർശ. പക്ഷെ നിയമസഭാ സബ് ജക്ട് കമ്മിറ്റി ഇതിൽ ഭേദഗതി കൊണ്ടുവന്നു. പാർക്കിന്‍റെ  നടത്തിപ്പുക്കാരായ പ്രൊമോട്ടർമാർക്കാണ് ലൈസൻസ് അനുവദിക്കുക.പക്ഷെ പ്രൊമോട്ടർക്ക് ആവശ്യമെങ്കിൽ മദ്യവില്പനയുടെ ചുമതല നടത്തിപ്പ് പരിചയമുള്ള പുറത്തുള്ളവർക്കും നൽകാമെന്നാണ് ഭേദഗതി. ബാറുകളിലെ വില്പന കുറയുമെന്ന് പറഞ്ഞ് ആദ്യം തീരുമാനത്തെ എതിർത്ത് ബാറുടമകളെ വളഞ്ഞവഴിയിൽ സഹായിക്കുന്നതാണ് ഭേദഗതി. പ്രതിപക്ഷവും സമിതിയിൽ ഇക്കാര്യം പറഞ്ഞാണ് എതിർത്തത്. പക്ഷെ നടത്തിപ്പ് പുറത്ത് കൈമാറിയാലും ഉത്തരവാദിത്തം പ്രൊമോട്ടർക്ക് തന്നെയാകുമെന്നായിരുന്നു സർക്കാർ വിശദീകരണം.

ഐ ടി പാർക്കുകളിൽ എഫ് എൽ ഫോർ സി ലൈസൻസാണ് നൽകുക. ക്ലബുകളുടെ മാതൃകയിലാകും പ്രവർത്തനം. പാർക്കുകൾക്കകത്തെ കമ്പനി ജീവനക്കാർക്ക് ക്ലബുകളിൽ അംഗങ്ങളാകും. . 20 ലക്ഷം രൂപയാണ് ലൈസൻസ് ഫീ. ബാറുകളുടെ സമയ ക്രമം പോലും രാവിലെ 11 മുതൽ രാത്രി 11വരെയാണ് പ്രവർത്തനം.  നിയമസഭാ സമിതിയുടെ അംഗീകാരം കിട്ടിയതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതിന് പിന്നാലെ വിജ്ഞാപനം പുറത്തിറങങും. അപേക്ഷകൾ വരുന്ന മുറക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം

 

 

 

click me!