
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ (kottayam medical college) നടന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. ഐസിയുവില്‍ നിരീക്ഷണത്തിൽ കഴിയുകയാണ് രോഗി. 48 മണിക്കൂർ നിരീക്ഷണം നടത്തും. പതിമൂന്ന് മണിക്കൂറില്‍ അധികം സമയം ശസ്ത്രികയ നീണ്ടു. സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടന്നത്. കഴിഞ്ഞ തവണത്തെ പോലെ സ്വകാര്യ ആശുപത്രിയുടെ പിന്തുണയോടെയാണ്
ഇത്തവണയും ശസ്ത്രക്രിയ നടന്നത്. എങ്കിലും സർക്കാർ മേഖലയെ മാത്രം ആരോഗ്യ പരിപാലനത്തിന് ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇതിന് മുൻപ് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ടെങ്കിലും അണുബാധയെ തുടർന്ന് ആ രോഗി മരിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് കരൾ മാറ്റിവെക്കൽ നടന്നിട്ടില്ല. എന്നാൽ കോട്ടയത്തെ വിജയത്തിന് ശേഷം കോഴിക്കോട്ടും തിരുവനന്തപുരത്തും കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് സുബീഷ് എന്നയാള്‍ക്ക് ഭാര്യ കരള്‍ പകുത്ത് നല്‍കിയത്. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന പേര് ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സ്വന്തമായി. രണ്ട് മാസങ്ങൾക്കിപ്പുറം മറ്റൊരു രൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി പൂർത്തിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam