
കോഴിക്കോട്: ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ എല്‍ജെഡി നേതാവ് സലിം മടവൂര്‍ രംഗത്ത്.തലയിൽ ആൾപ്പാർപ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയിൽ നിന്നുദിച്ച തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തിൽ പിടിച്ചു കൂട്ടിലിട്ട് അനങ്ങാൻ വിടാതെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്ന് ഈ ബുദ്ധിജീവികൾ അറിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു?. യൂറോപ്യൻ രാജ്യങ്ങൾ ആഴ്ചയിൽ 4 ദിവസം പ്രവൃത്തി ദിനങ്ങൾ എന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നാം അത് ആറാക്കുന്നതിനെക്കുറിച്ചും.. എങ്കിൽ പിന്നെ പാഠപുസ്തകങ്ങളും കുറക്കേണ്ട . വലിയൊരു പെട്ടി തന്നെ കൊടുത്തയക്കാം. കുട്ടികൾക്ക് പഠനത്തോട് വിരക്തിയുണ്ടാക്കിയിട്ട് ഏഴ് ദിവസങ്ങളും പ്രവൃത്തി ദിനങ്ങളാക്കിയിട്ട് എന്ത് കാര്യം?
വിദൂരങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ മിക്കവരും ശനിയാഴ്ച അവധിയായിരിക്കും. കഴിഞ്ഞ വർഷം പ്രവൃത്തി ദിനങ്ങളാക്കിയ ശനിയാഴ്ചകൾ പരിശോധിച്ചാൽ അധ്യാപകരിൽ വലിയൊരു വിഭാഗവും കുറേയേറെ കുട്ടികളും അവധിയായിരുന്നെന്ന് കാണാം. ഫലത്തിൽ ക്ലാസ്സ് നടക്കുന്നില്ല. റോക്കോർഡ് പുസ്തകങ്ങളിൽ പ്രവൃത്തി ദിനമായി കാണിക്കാമെന്നതിലപ്പുറം ഇതൊരു തുഗ്ലക്ക് പരിഷ്കാരമായി മാറും എന്ന് ചിന്തിക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ഫ്രാൻസിൽ 160 പ്രവൃത്തി ദിനങ്ങളും ബ്രിട്ടനിൽ 190 പ്രവൃത്തി ദിനങ്ങളും മാത്രമുള്ളപ്പോഴാണ് നാം അവധി ദിനങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത്. ഇനി മധ്യവേനലവധി വേണ്ടെന്ന് വെക്കുന്ന ചില അല്പ ബുദ്ധികളുടെ തീരുമാനം കൂടെ വരും നാളുകളിൽ പ്രതീക്ഷിക്കാമെന്നും സലിം മടവൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു