
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ തൃശ്ശൂരിലെ സിപിഎമ്മിലും പൊട്ടിത്തെറി. കോട്ടപ്പുറത്തെ സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രാദേശികമായി പിന്തുണയില്ലാത്ത ആളെ സ്ഥാനാർത്ഥിയായി മേൽഘടകം കെട്ടി ഏൽപ്പിച്ചു. ഇതിനെതിരെ കത്ത് നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ജിതിൻ പറയുന്നു. കോട്ടപ്പുറത്ത് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ പി ഹരി സ്വീകാര്യനല്ല. പാർട്ടി പ്രഖ്യാപിക്കും മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായ ആളാണ് ഹരിയെന്നും ചക്കാ മുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമായ ജിതിൻ വിമര്‍ശിക്കുന്നു.
സ്ഥാനാർത്ഥി നിർണയത്തില്‍ പാർട്ടി നേതാക്കൾക്കെതിരെ ആക്ഷേപവുമായി സിപിഎമ്മുകാർ രംഗത്തെത്തി. കോട്ടപ്പുറം ഡിവിഷനിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ സിപിഎമ്മുകാർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തൃശൂർ ചക്കാമുക്ക് ബ്രാഞ്ചിലെ ജിതിൻ സി.പി.എം വിമത സ്ഥാനാർത്ഥി. കോൺഗ്രസിന് വേണ്ടി കഴിഞ്ഞ തവണ വോട്ട് പിടിച്ചയാളെ സി.പി.എം സ്ഥാനാർത്ഥിയാക്കി എന്നാണ് ഉയരുന്ന ആരോപണം. പാർട്ടി നേതാക്കൾ സിപിഎം പ്രാദേശിക പ്രവർത്തകരെ അവഗണിച്ചു. നടപടി വന്നാൽ നേരിടുമെന്ന് സിപിഎം പ്രവർത്തകർ പ്രതികരിച്ചു. പാട്ടുരായ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.