തെരഞ്ഞെടുപ്പ് നീട്ടിവക്കാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അതേ സമയം കൊവിഡ് വ്യാപനം കുറഞ്ഞ ശേഷം മതി തെരഞ്ഞെടുപ്പെന്ന നിലപാടാണ് കമ്മീഷൻ വിളിച്ച യോഗത്തിൽ യുഡിഎഫ് എടുത്തത്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുന്നത് വരെ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്നാണ് ഇടത് മുന്നണിനിലപാടെടുത്തത്. അതേസമയം തെരഞ്ഞെടുപ്പ് തീയതി മാറ്റരുതെന്നായിരുന്നു ബിജെപിയുടെ നിലപാട്.
തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടുന്നതിന് പകരം അൽപ്പനാളത്തേക്ക് മാറ്റിവക്കാമെന്നായിരുന്നു സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിലെ തീരുമാനം. എന്നാൽ രോഗം കൂടുന്ന സാഹചര്യത്തിൽ അടുത്തൊങ്ങും തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കരുതെന്ന നിലപാടാണ് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വിളിച്ച സർവകക്ഷിയോഗത്തിൽ യുഡിഎഫ് സ്വീകരിച്ചത്.
പ്രോക്സി വോട്ട് പാടില്ലെന്ന് എല്ലാ പാർട്ടികളും നിലപാടെടുത്തു. തപാൽ വോട്ടിലെ ആശയക്കുഴപ്പം മാറ്റണം. 11 മണിക്കൂറാണ് വോട്ടെടുപ്പ് സമയം ഇതിനുള്ളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഒരു ബൂത്തിൽ 1000ത്തിൽ താഴെ വോട്ടർമാർമാത്രേ പാടുള്ളു തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ. തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളിൽ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ ഇനി തീരുമാനമെടുക്കണം.