പട്ടാമ്പിയിൽ ലോക്ഡൗൺ പ്രാബല്യത്തില്‍; താലൂക്കിലും നെല്ലായയിലും നിയന്ത്രണം

By Web TeamFirst Published Jul 21, 2020, 6:50 AM IST
Highlights

പട്ടാമ്പി നഗരസഭയിലും സമീപത്തെ 16 പഞ്ചായത്തുകളിലും ആശങ്കയേറുകയാണ്. ഈ സാഹചര്യത്തിലാണ് മേഖലയിൽ ദ്രുതപരിശോധന വ്യാപിപ്പിക്കുന്നതും നിയന്ത്രണം കടുപ്പിക്കുന്നതും. 

പാലക്കാട്: സാമൂഹിക വ്യാപന സാധ്യത തടയാൻ പട്ടാമ്പിയിൽ ലോക്ഡൗൺ ഏര്‍പ്പെടുത്തി. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രബാധിത മേഖലകളിലുൾപ്പെടെ 47 കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ദ്രുതപരിശോധനയ്ക്ക് തുടക്കമിട്ടു.

പട്ടാമ്പി നഗരസഭയിലും സമീപത്തെ 16 പഞ്ചായത്തുകളിലും കൊവിഡ് 19 രോഗികളുടെ എണ്ണം ഏറുകയാണ്. ഈ സാഹചര്യത്തിലാണ് മേഖലയിൽ ദ്രുതപരിശോധന വ്യാപിപ്പിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. 28 തീവ്രബാധിത മേഖലകളുൾപ്പെടെ 47 ഇടങ്ങളിലാണ് വ്യാപനം കൂടുന്നത്. രോഗവ്യാപനം കണ്ടെത്തി തടഞ്ഞില്ലെങ്കിൽ സൂപ്പർ സ്പ്രെഡിലേക്ക് വഴിമാറുമെന്ന ആശങ്കയുമുണ്ട്. മത്സ്യമാർക്കറ്റുകൾ, വ്യാപാരകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. 

പട്ടാമ്പി മേഖലയിലെ 47 കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകൾ ഉടൻ പൂർത്തിയാക്കും. ശരാശരി 500 പേർക്കാണ് പട്ടാമ്പി ക്ലസ്റ്ററിൽ ദിവസവും ആന്റിജൻ പരിശോധന നടത്തുന്നത്. തൃശൂർ, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന മേഖലയായതിനാല്‍ രോഗവ്യാപനം കൂടുമെന്നും വിലയിരുത്തലുണ്ട്. ഏഴ് തൃശൂർ സ്വദേശികള്‍ക്കും മൂന്ന് മലപ്പുറം ജില്ലക്കാര്‍ക്കും  കഴിഞ്ഞ ദിവസം പട്ടാമ്പി ക്ലസ്റ്ററിൽ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നെല്ലായ, ചാലിശ്ശേരി, പട്ടിത്തറ കപ്പൂർ, നാഗലശ്ശേരി തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് രോഗബാധിതരിൽ ഏറെയും. ജില്ലാതിര്‍ത്തികള്‍ക്കടുത്തുള്ള പ്രദേശങ്ങളിലെ രോഗവ്യാപനം സമീപ ജില്ലകളിലും രോഗവ്യാപനത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ട്.

പൊന്നാനി, കുന്ദംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള യാത്രയ്ക്ക് നിയന്ത്രണമുണ്ട്. പട്ടാമ്പി മേഖലയില്‍ അവശ്യ സേവനങ്ങളൊഴികെയുള്ള സ്ഥാപനങ്ങള്‍  അടഞ്ഞു കിടക്കും. നഗരസഭയിലെ ഓരോ വീടുകൾ തോറും കയറി വിവര ശേഖരണത്തിനും ആരോഗ്യപ്രവർത്തകർ തുടക്കമിട്ടു. ലക്ഷണമുളളവരെ പ്രത്യേകം നിരീക്ഷിക്കും. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലുള്ള മത്സ്യമാർക്കറ്റുകളിലും ഉടൻ ദ്രുതപരിശോധന നടക്കും. പാലക്കാട്ടെ വിവിധ ആശുപത്രിയിൽ കഴിയുന്ന 93 പേർക്ക് രോഗമുക്തിയുണ്ടായത് മാത്രമാണ് നേരിയ ആശ്വാസം.

click me!