
തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരും. രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തിൽ എത്താൽ സാധിക്കൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകൾ നൽകും. ആരാധനാലയങ്ങൾ പൂർണമായി അടച്ചിടുകയല്ല സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സീരിയൽ ഷൂട്ടിംഗ് അടക്കമുള്ള ഇൻഡോർ ഷൂട്ടിംങ്ങുകളിലും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ഒരാഴ്ച കഴിഞ്ഞ് പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്നത്. ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതൽ സ്വീകരിക്കാൻ ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കച്ചവട സ്ഥാപനങ്ങളും മദ്യശാലകളും തുറന്നിട്ടും ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകളായിരുന്നു ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്. വെളളിയാഴ്ചകളില്‍ ജുമ നമസ്കാരംനടത്താന്‍ 40 പേരെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇകെ സുന്നി, ജമാ അത്തെ ഇസ്ളാമി, മുജാഹിദ് വിഭാഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍എസ്എസും ചര്‍ച്ചുകള്‍ തുറക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് യുഡിഎഫ് ഇയാവശ്യം ഏറ്റെടുത്തത്. മദ്യ ശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്തെന്ന് കെപിസിസ പ്രസിഡന്‍റ് കെ. സുധാകരന്‍ ചോദിച്ചു. മുസ്ലിം ലീഗാകട്ടെ ഈ വിഷയത്തില്‍ പരസ്യ പ്രതിഷേധം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam