
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പുതിയ സ്ഥിരം എംഡിയെ സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ അമരക്കാരനായി നിയമിതനാകുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. ബെഹ്‌റയുടെ നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ വിജയകരമായി യാഥാർഥ്യമാക്കിയതും രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതും. എന്നാൽ ഇത്തവണ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൂടുതൽ കാലാവധി നീട്ടിനൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam