
വെറും മാന്‍ മിസിംഗ് ആയി ഒതുങ്ങി തീരാമായിരുന്ന കേസിന്‍റെ വിവരങ്ങള്‍ സൂക്ഷ്മമായി പഠിച്ച് തിരുവല്ലയിലെ നരബലി പുറത്തുകൊണ്ടുവന്ന കേരള പൊലീസിന് അഭിനന്ദനവുമായി ലെഫ്. കേണൽ ഹേമന്ദ് രാജ്. സാമൂഹിക ബന്ധങ്ങളോ പിടിപാടുകളോ ഇല്ലാത്ത കുടുംബങ്ങളിലുള്ള പാവപ്പെട്ട രണ്ടു സ്ത്രീകൾ ആയിരുന്നു ഇവിടെ ഇരകളാക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ പദ്മത്തിനെ കാണാനില്ല എന്ന പരാതിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കഥയുടെ അന്വേഷണം തുടങ്ങിയത്.
പരാതി ലഭിച്ച ആ ലോക്കൽ പോലീസ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും -എസ് എച് ഒ,കോൺസ്റ്റബിൾമാർ മുതൽ അന്വേഷണച്ചുമതല ഏറ്റെടുത്ത ആൾ വരെ- ഒരുമിച്ച് അവരുടെ ജോലി ചെയ്തു. ഒരു ഇടപെടലുകളും ഇല്ലാതെ അവർ കര്മനിരതരായി പ്രവർത്തിച്ചു. വളരെ ശാസ്ത്രീയമായി, സാങ്കേതികമികവോടെ അന്വേഷണം നടത്തി. കൃത്യമായ തെളിവുകളിലൂടെയാണ് കൃത്യം തെളിയിച്ചത്. ഇനിയും പല കാര്യങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്നും ഹേമന്ദ് രാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കേരള പൊലീസിന്‍റെ പ്രത്യേകതയും അതാണ് അവര്‍ക്കൊരു സല്യൂട്ട് നല്‍കാതിരിക്കാനാവില്ലെന്നും ഹേമന്ദ് രാജ് പറയുന്നു.
എല്ലാവരും നരഹത്യയെക്കുറിച്ചും മലയാളിയുടെ മൂല്യബോധത്തെക്കുറിച്ചും, ഭഗവൽ സിങ്ങുമായുള്ള മ്യൂച്ചൽ ഫ്രണ്ട്സിന്റെ എണ്ണത്തെക്കുറിച്ചും , കുറ്റവാളികളുടെ പാർട്ടി ബന്ധത്തെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുമ്പോൾ,ട്രോളുകൾ ഉണ്ടാക്കി രസിക്കുമ്പോൾ താന്‍ ചിന്തിക്കുന്നത് കേരളാ പൊലീസിനേക്കുറിച്ചാണെന്നും ഹേമന്ദ് രാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.
2018ലെ പ്രളയകാലത്ത് പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ഏകോപിച്ചതിലും മലമ്പുഴയില്‍ ബാബുവിനെ രക്ഷിക്കാനായി 45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലും ഭാഗമാവുകയും ചെയ്ത സൈനികനാണ് ലെഫ്. കേണൽ ഹേമന്ദ് രാജ്. ഇന്ത്യൻ ആർമിയിലെ 28 മദ്രാസ് സപ്ത് ശക്തി കമാൻഡ് വിംഗിലെ ഓഫീസറാണ് ഇദ്ദേഹം.
ഹേമന്ദ് രാജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
എല്ലാവരും നരഹത്യയെക്കുറിച്ചും മലയാളിയുടെ മൂല്യബോധത്തെക്കുറിച്ചും, ഭഗവൽ സിങ്ങുമായുള്ള മ്യൂച്ചൽ ഫ്രണ്ട്സിന്റെ എണ്ണത്തെക്കുറിച്ചും , കുറ്റവാളികളുടെ പാർട്ടി ബന്ധത്തെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുമ്പോൾ,ട്രോളുകൾ ഉണ്ടാക്കി രസിക്കുമ്പോൾ .... ഞാൻ ആലോചിച്ചത് ഈ കേസ് പുറത്തറിയാൻ കാരണക്കാരായവരെ കുറിച്ചാണ്.
കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറി വിൽക്കുന്ന സ്ത്രീകൾ. സാമൂഹിക ബന്ധങ്ങളോ പിടിപാടുകളോ ഇല്ലാത്ത കുടുംബങ്ങളിലുള്ള പാവപ്പെട്ട രണ്ടു സ്ത്രീകൾ. അതിലൊരാൾ തമിഴ്നാട് സ്വദേശിയും. തമിഴ്നാട് സ്വദേശിയായ പദ്മത്തിനെ കാണാനില്ല എന്ന പരാതിയിൽ നിന്നാണ് ഇന്ന് കേരളം ഞെട്ടിയ കൊലപാതകഥയുടെ അന്വേഷണം തുടങ്ങുന്നത്. വെറും ഒരു മാന് മിസ്സിംഗ് കേസിൽ ഒതുങ്ങിപോകാമായിരുന്നില്ലേ ആ പരാതി? എന്നാൽ പരാതി ലഭിച്ച ആ ലോക്കൽ പോലീസ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും -എസ് എച് ഒ,കോൺസ്റ്റബിൾമാർ മുതൽ അന്വേഷണച്ചുമതല ഏറ്റെടുത്ത ആൾ വരെ- ഒരുമിച്ച് അവരുടെ ജോലി ചെയ്തു. ഒരു ഇടപെടലുകളും ഇല്ലാതെ അവർ കര്മനിരതരായി പ്രവർത്തിച്ചു. വളരെ ശാസ്ത്രീയമായി, സാങ്കേതികമികവോടെ അന്വേഷണം നടത്തി. കൃത്യമായ തെളിവുകളിലൂടെയാണ് കൃത്യം തെളിയിച്ചത്. ഇനിയും പല കാര്യങ്ങളും പുറത്തുകൊണ്ടുവരാനാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കേരള പോലീസിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയും അതുതന്നെയാണ്. അവർക്കൊരു Salute നൽകാതിരിക്കാൻ മലയാളികൾക്കാവില്ല
#keralapolice #investigation
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam