'ഗവർണറെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ല, ഉയർത്തി പിടിച്ചത് പാ‍ർട്ടി നിലപാട്': എം.ബി.രാജേഷ്

Published : Oct 18, 2022, 04:05 PM ISTUpdated : Oct 18, 2022, 04:55 PM IST
'ഗവർണറെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ല, ഉയർത്തി പിടിച്ചത് പാ‍ർട്ടി നിലപാട്': എം.ബി.രാജേഷ്

Synopsis

'പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ പാർട്ടി നിലപാട് ഉയ‍ർത്തി പിടിക്കുകയാണ് ചെയ്തത്. പാർട്ടി നിലപാട് കൂടുതൽ ശക്തവും വ്യക്തവുമാണ്'

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ പാർട്ടി നിലപാട് ഉയ‍‍‍ർത്തി പിടിക്കുകയാണ് ചെയ്തത്. പാർട്ടി നിലപാട് കൂടുതൽ ശക്തവും വ്യക്തവുമാണ്. പാർട്ടി നിലപാടാണ് വലുതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. ഗവർണറെ വിമർശിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് തയ്യാറാക്കി നൽകിയത് താൻ തന്നെയാണെന്നും രാജേഷ് പറഞ്ഞു. മുൻ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നു. രാജാവിന്‍റെ 'അഭീഷ്ടം' ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി, ഗവർണറോട് മൂന്ന് കാര്യങ്ങൾ പറഞ്ഞുള്ള എഫ്ബി പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം.ബി.രാജേഷിന്‍റെ വിശദീകരണം. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ 'വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കും' എന്ന ട്വീറ്റിന് മറുപടി പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക്  കുറിപ്പ്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അധിക സമയം കഴിയും മുന്നേ തന്നെ പോസ്റ്റ് മന്ത്രി പിൻവലിക്കുകയായിരുന്നു. 

മന്ത്രി പിൻവലിച്ച കുറിപ്പ് ഇപ്രകാരം

ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ്‌ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്‌, മന്ത്രിമാർ, ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്‌. മൂന്ന്‌ കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.

1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌.

2‌. ഒരു വൈസ്‌ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത്‌ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.

3. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്‍റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ്‌ തയാറാക്കുന്നവരാണ്‌ അദ്ദേഹത്തിന്റെ പദവിക്ക്‌ കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല‌. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത്‌ നന്നായിരിക്കും.



 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി