
തിരുവനന്തപുരം: എം ശിവശങ്കറിന്‍റെ (M Sivasankar) സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് ചീഫ് സെക്രട്ടറി. ദേശീയ അന്വേഷണ ഏജൻസികളുടെ കേസിൽ പ്രതിയാകുകയും വകുപ്പുതല അന്വേഷണം തുടരുകയും ചെയ്യുന്ന സഹചര്യത്തിലാണ് നടപടി. ഒരാഴ്ച്ച മുമ്പാണ് ചീഫ് സെക്രട്ടറി അപേക്ഷ നിരസിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്നു ശിവശങ്കർ സ്വർണ്ണ കടത്തിൽപ്പെട്ടതോടെയാണ് സസ്പെന്‍ഷനിലായത്. സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്ക് നിയമനത്തിൽ മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെഷൻ. ഒരു വര്‍ഷവും മൂന്ന് മാസവും സസ്പെഷനിൽ കഴിഞ്ഞ ശിവശങ്കർ കഴിഞ്ഞ ജനുവരിയിലാണ് സർവ്വീസിൽ പ്രവേശിച്ചത്. അടുത്ത ജനുവരി വരെ അദ്ദേഹത്തിന് സർവ്വീസ് കാലാവധിയുണ്ട്. ഒരു മാസം മുമ്പാണ് എം ശിവശങ്കർ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്.
ഈ അപേക്ഷ പരിശോധിച്ച ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച്ചയാണ് നിരസിച്ചത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായ ശിവശങ്കറിനെതിരായ കുറ്റപത്രം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ വിആർസ് നൽകാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി ഫയലിൽ എഴുതിയത്. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതും മറ്റൊരു കാരണം. മുഖ്യമന്ത്രിക്കാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. സർവ്വീസിൽ തിരിച്ചെത്തിയ ശിവശങ്കറിന് യുവജന- കായിക വകുപ്പിന്‍റെ ചുമതല മാത്രമായിരുന്നു നൽകിയത്. ഇതിൽ ശിവശങ്കർ അതൃപ്തനായിരുന്നു. ഇന്നലെ കൂടുതൽ വകുപ്പുകളുടെ ചുമതല കൂടി നൽകി. മുഖ്യുമന്ത്രിയുമായി നല്ല അടുപ്പമുള്ള ശിവശങ്കർ അനുവാദില്ലാതെ പുസ്കമെഴുതിയതിനും ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്വർണ്ണ കേസിൽ കസ്റ്റംസും ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ലൈഫ് അഴിമതിയിലെ വിജിലൻസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam